Wednesday, November 25, 2009

ചിത

ജനാലയിലൂടെ പുറത്തെ ഇരുളിൽ അമ്മയുടെ ചിത എരിഞ്ഞു പൊരിയുന്നത് കാണാം. അന്തരീക്ഷത്തിൽ അമ്മയുടെ കത്തുന്ന ശരീരത്തിന്റെ ഗന്ധം. ഇടയ്ക്ക് കാറ്റിൽ തീപ്പൊരികൾ മിന്നാമിനുങ്ങുകളെപ്പോലെ പാറി നടക്കുന്നു. അമ്മ മരിച്ചു. അനിരുദ്ധൻ അനാഥനായി. അല്ലെങ്കിൽ ആ പ്രയോഗം തെറ്റ് തന്നെയാണ്. അമ്മ ജീവിച്ചിരിക്കുമ്പോഴും അനിരുദ്ധൻ അനാഥൻ തന്നെയായിരുന്നല്ലോ.

ചുട്ടുപഴുക്കുന്ന മണൽത്തരികൾ വഹിച്ചുകൊണ്ടുപായുന്ന മരുഭൂമി പോലെയായിരുന്നു അനിരുദ്ധന്റെ മനസ്സ്. സ്നേഹത്തിന്റെ പച്ചപ്പോ കാരുണ്യത്തിന്റെ തെളിനീരോ ലഭിക്കാതെ ശുഷ്കിച്ചുപോയ ഒന്ന്.

എരിയുന്ന ചിതയിലേയ്ക്ക് നോക്കി അനിരുദ്ധൻ ഓർമ്മകളെ പെറുക്കി കൂട്ടുകയായിരുന്നു. ഓർമ്മകളെയല്ല, ഓർമ്മകളുടെ ഫോസിലുകളെ. എന്നേ അനിരുദ്ധൻ ഓർമ്മകളെ കൊന്ന് മറവിയുടെ കുഴിയിൽ അടക്കം ചെയ്തുകഴിഞ്ഞിരിന്നു. ഓർമ്മയിൽ സൂക്ഷിക്കുവാൻ അയാൾക്ക് നല്ലതൊന്നും ഉണ്ടായിരുന്നില്ലല്ലോ.

മറവിയുടെ ശവക്കുഴിയിൽ നിന്ന് അയാൾ ഓർമ്മകളുടെ ദ്രവിച്ച അസ്ഥികൂടങ്ങൾ പുറത്തെടുത്തു. അവയ്ക്ക് രൂപവും നിറവും ശബ്ദവും ചലനവും അയാൾ നൽകി. എന്നോ കൊന്ന ഓർമ്മകൾ ഇന്നെന്ന സത്യം പോലെ അനിരുദ്ധനുമുന്നിൽ തെളിഞ്ഞു.

ഓർമ്മകളിൽ തെളിഞ്ഞ ആദ്യ ദൃശ്യം ഇതായിരുന്നു.

ഒരു മലയുടെ അടിവാരത്തായി സ്ഥിതിചെയ്യുന്ന, ഒരുമുറിയും അടുക്കളയും പിന്നെ ഒരു ചായ്പ്പും മാത്രമുള്ള , ഓലപ്പുര -അനിരുദ്ധന്റെ വീട്. അവിടെ അച്ഛനും അമ്മയും അനിരുദ്ധനും. വീടിന് മുന്നിലൂടെ ഒഴുകുന്ന ആറ്. മുറ്റത്ത് കവുങ്ങിൻ പാത്തിവച്ച് തട സൃഷ്ടിച്ചിരിക്കുന്നു. ‘കുഞ്ഞനി’ ആറ്റുവക്കിലേയ്ക്കിറാങ്ങാതിരിക്കാൻ അച്ഛൻ സൃഷ്ടിച്ച സുരക്ഷയാണത്. ആ സുരക്ഷയ്ക്കപ്പുറം ആറ്റിൻ തീരം വരെ ധാരാളം ചേമ്പ്, ചേന, വാഴ ഇവയൊക്കെ ധാരാളമായി വളരുന്നു. ഒക്കെയും അച്ഛന്റെ ശ്രമങ്ങൾ തന്നെ. ആറ്റിനപ്പുറത്തുനിന്ന് ഒരു കുന്നു തുടങ്ങുന്നു. പിന്നെ കുന്നുവളർന്ന് മലയായി ആകാശത്തെ തൊടുന്നു. ചിലപ്പോൾ വെള്ളമേഘങ്ങൾ കുന്നിൽകുരുങ്ങി വിമ്മിഷ്ടപ്പെടുന്നതും കുഞ്ഞനി കാണാറുണ്ട്. വീടിന്റെ പടിഞ്ഞാറുവശത്ത് കുറച്ചുദൂരം കവുങ്ങാണ് . അടയ്ക്ക പറിക്കാനായി അതിലൊന്നിന്റെ തുഞ്ചത്തുകയറുന്ന അച്ഛൻ പിന്നെ ഒന്നിൽനിന്ന് മറ്റൊന്നിലേയ്ക്ക് അവിടെനിന്ന് അടുത്തതിളേയ്ക്ക് അങ്ങനെ ചാടിച്ചാടി പോവുന്നത് കുഞ്ഞനി പടിഞ്ഞാറുവശത്തെ ചാണകം മെഴുകിയ കൊച്ചുതിണ്ണയിലിരുന്ന് കാണും. അപ്പോൾ മുറ്റത്തെ ചാമ്പമരത്തിലൂടെ ചാടിനടക്കുന്ന അണ്ണാൻ കുഞ്ഞിനെ അവന് ഓർമ്മവരും.

ദൂരെയുള്ള കവുങ്ങുകളിൽ ചാട്ടമെത്തുമ്പോൾ അച്ഛനെ കാണാനാവില്ല. കുഞ്ഞനി അപ്പോൾ ഉറക്കെ കരഞ്ഞു തുടങ്ങും. കരച്ചിൽ കേട്ടൊരു ദിവസം അമ്മ അടുക്കളയിൽ നിന്ന് കറി ഇളക്കുന്ന തേഞ്ഞുമിനുസ്സം വന്ന ചിരട്ടത്തവിയുമായി ഇറങ്ങിവന്ന് ശകാരിച്ചു - ‘ചവമേ നിന്റെ തന്ത ഇങ്ങോട്ടുതന്നെ കെട്ടിയെടുക്കുമെടാ. കിടന്ന് കീ‍റാതെ. ചെവിതലകേപ്പിക്കരുത്’ - തവിയിൽ പറ്റിപ്പിറ്റിച്ചിരിക്കുന്ന മഞ്ഞനിറമുള്ള കഷണത്തിൽ നിന്നും ആവി പറക്കുന്നു. അമ്മയുടെ കണ്ണുകളിൽനിന്നെപോലെ. പേടിച്ചുപോയ അവന്റെ കരച്ചിൽ ഏങ്ങലടിയായി മാറി. നിറഞ്ഞ കണ്ണുകളോടെ വിതുമ്പിക്കൊണ്ട് അവൻ അമ്മയെ ദയനീയമായി നോക്കി . കുഞ്ഞുമനസ്സിലവനുറപ്പിച്ചു -അമ്മയ്ക്കച്ഛനെ ഇഷ്ടമല്ല.


ഓർമ്മകളിൽ തെളിഞ്ഞ രണ്ടാമത്തെ ദൃശ്യം ഇതായിരുന്നു.

ആറ് കലങ്ങിയൊഴുകുന്ന ഒരു മഴദിവസം. സാധനങ്ങൾ വാങ്ങാൻ പോയ അച്ചൻ തിരിച്ചുവരുന്നതും കാത്ത് കുഞ്ഞനി തിണ്ണയിലെ തൂണിൽ ചാരിയിരിക്കുന്നു. അപ്പോഴാണ് കുറുപ്പുമാമൻ ഒരു വാഴയിലക്കീറും ചൂടി വീട്ടിലേയ്ക്കോടി കയറിയത്. കുറുപ്പുമാമനെ കുഞ്ഞനിയ്ക്ക് ഇഷ്ടമല്ല. കാരണം, അമ്മ ആകെ സ്നേഹത്തോടെ സംസാരിക്കുന്നത് അയാളോടുമാത്രമാണ്. അതിലുള്ള നീരസമാണയാളോടു കുഞ്ഞനിയ്ക്കുള്ളത്.

തിണ്ണയിൽ കയറിയ കുറുപ്പ് വാഴയില മുറ്റത്തേയ്ക്കെറിഞ്ഞ് ‘നിന്റെ അച്ഛനിവിടെ ഇല്ല്യോടാ’ എന്ന് ചോദിക്കുന്നു. അച്ഛൻ കടയിലേയ്ക്കുപോയത് അറിഞ്ഞിട്ടുതന്നെയാണ് അയാൾ വരുന്നതെന്ന് ‘കുഞ്ഞായ അനി’യ്ക്കറിയാം. അതുകൊണ്ടുതന്നെ ആ ലോഹ്യത്തെ അവൻ അവഗണിച്ചു. ഇനി അമ്മ പുറത്തുവരും. അയാളെകൂട്ടി അകത്തുകയറി കുശുകുശുക്കും. കുറച്ചുകഴിഞ്ഞ് അയാൾ പുറത്തിറങ്ങി ഒരു തെറുപ്പുബീഡി കത്തിയ്ക്കും. പിന്നെ ബീഡിക്കുറ്റി പുറേത്തേയ്ക്ക് വലിച്ചെറിഞ്ഞ് അയാൾ പോവും.

അങ്ങനെ തന്നെ സംഭവിച്ചു. അമ്മ പുറത്തുവന്നു. അയാൾ ‘ഒരു തോർത്തിങ്ങെടുത്തേടീ ‘ എന്നുപറഞ്ഞ് അകത്തേയ്ക്ക് കടന്നു. അയാൾ നിന്നിടത്ത് ചാണകത്തിണ്ണയിൽ മഴവെള്ളം അയാളുടെ കാല്പാദങ്ങളുടെ മുദ്ര പതിച്ചിരിക്കുന്നത് കുഞ്ഞനി കണ്ടു. കുശുകുശുപ്പ് കേൾക്കും മുൻപേ അവൻ മഴയിലിറങ്ങിയോടി - അച്ഛനെത്തേടി.

ഓർമ്മകളിൽ തെളിഞ്ഞ മൂന്നാമത്തെ ദൃശ്യം ഇതായിരുന്നു.

കുഞ്ഞനി അച്ഛനോടുചേർന്ന് കിടക്കുന്നു. തൊട്ടടുത്ത് അമ്മ. ഉറങ്ങിയിരിക്കണം. അന്നുരാത്രി അച്ഛനൊരുപാട് കഥകൾ കുഞ്ഞനിയ്ക്ക് പറഞ്ഞുകൊടുത്തു. ഇടയ്ക്ക് അവന്റെ കവിളിൽ ഉമ്മവച്ചു. അച്ഛൻ കരയുന്നുണ്ടാവുമോയെന്ന് അവൻ സംശയിച്ചു. പിന്നെ അവന്റെ ചെവിയിൽ അച്ഛൻ മന്ത്രിച്ചു. ‘അമ്മ ഒരുപാട് പാവമാണ്. മക്കൾ നന്നായി പഠിച്ച് വലുതാവണം, അമ്മയെ സ്നേഹത്തോടെ നോക്കണം. അമ്മ പാവമാണ്.’ ഉവ്വ്. അച്ഛൻ കരയുന്നുണ്ട്. കുഞ്ഞനിയ്ക്കും കരച്ചിൽ വന്നു. അവൻ അച്ഛനോട് കൂടുതൽ പറ്റിച്ചേർന്ന് കിടന്നു.

അന്ന് രാത്രി എപ്പോഴോ അച്ഛൻ മരിച്ചിരുന്നു. അമ്മ കരഞ്ഞില്ല. കുഞ്ഞനി ഉറക്കെ കരഞ്ഞു. ഉറക്കെയുറക്കെ...


ഓർമ്മകളിൽ തെളിഞ്ഞ നാലാമത്തെ ദൃശ്യം ഇതായിരുന്നു.

അച്ഛന്റെ മരണശേഷം അവനെ അമ്മ ചായ്പ്പിലാണ് കിടത്തുന്നത്. ഒറ്റയ്ക്ക് കിടക്കാൻ കുഞ്ഞനി ശീലിച്ചിരുന്നു. രാത്രിയിൽ അമ്മയുടെ മുറിയിൽ നിന്ന് കുശുകുശുപ്പും നേർത്ത ചിരിയും അടക്കിപ്പിടിച്ച സംസാരവും കേൾക്കാം. പിന്നെ, കുറച്ചുകഴിഞ്ഞ് അന്തരീക്ഷത്തിൽ തെറുപ്പുബീഡിയുടെ മണമുയരും. അപ്പോൾ അവന്റെ മനസ്സിൽ ചാണകത്തിണ്ണയിൽ മഴവെള്ളം വരച്ച കറുത്ത കാല്പാദങ്ങൾ തെളിയും. പോകെപ്പോകെ ആ കാൽ‌പ്പാദങ്ങൾ ഒന്നുചേരും .മെലിഞ്ഞുനീണ്ട് അവ ഒരു പാമ്പിനെപ്പോലെ കുഞ്ഞനിയുടെ മനസ്സിലൂടെ ഇഴഞ്ഞ് നടക്കും.

ഒരു രാത്രി, കഴിക്കോലിൽനിന്നും ഒരു പാമ്പ് തൂങ്ങി ഇറങ്ങുന്നതായി കുഞ്ഞനി സ്വപ്നം കണ്ടു. അത് അവൻ കിടക്കുന്ന പായിലേയ്ക്ക് ശക്തിയായി വീഴുന്നു. പിന്നെയത് പതിയെ ഇഴഞ്ഞ് അവന്റെ കഴുത്തിലൂടെ ചുറ്റി മുഖത്തിനുനേരേ പത്തിവിരിച്ച് ചീറ്റുന്നു. ഞെട്ടിയുണർന്ന കുഞ്ഞനി ഭയത്തോടെ ചിമ്മിനി വിളക്ക് തെളിച്ചു. അപ്പുറത്ത് അമ്മയുടെ മുറിയിൽ മണ്ണെണ്ണ വിളക്കെരിയുന്നു. നേർത്ത ശബ്ദത്തിൽ സംസാരം. സംസാരമല്ല. അടക്കിപ്പിടിച്ച ചിരി. കിതപ്പ്. ഞരക്കം. അവൻ പതിയെ ഓലക്കീറിനിടയിലൂടെ നോക്കി. ശക്തികുറഞ്ഞ മഞ്ഞവെളിച്ചത്തിൽ അമ്മയുടെ വയറ്റിൽ മുഖമമർത്തി കുറുപ്പുമാമൻ. അപ്പോൾ തന്റെ കണ്ണുകൾ പിന്നിൽ നിന്നുപൊത്തി ആ കാഴ്ചയെ മറച്ചതാരാണ്? അത് അച്ഛൻ തന്നെയാവില്ലേ?

കട്ടപിടിച്ച ഇരുളാണ് മുന്നിൽ.

ഇപ്പോഴും അതേ ഇരുൾ തന്നെ.

പിന്നെയും ഇരുൾ.

വീണ്ടും ഇരുൾ.

ഇരുൾ മാത്രം.

ഇരുൾ.

-- --

--


പിന്നെ, അച്ഛന്റെ കൈകൾ കണ്ണുകളിൽ നിന്നും പിൻ‌വാങ്ങിയപ്പോൾ അനിരുദ്ധൻ കണ്ടത് അമ്മയുടെ ചിതയാണ്. എരിയുന്ന ചിത.

കുഞ്ഞനി എങ്ങനെയാണ് അനിരുദ്ധനായി വളർന്നത്. അമ്മ എങ്ങനെയാണ് മരിച്ചത്. തനിക്കിപ്പോൾ എത്ര വയസ്സായിരിക്കും. അച്ഛൻ എന്തിനാണ് ഇതുവരെ എന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചിരുന്നത്. അനിരുദ്ധന്റെ മനസ്സിലേയ്ക്ക് ഇടതടവില്ലാതെ ചോദ്യങ്ങൾ പെയ്തിറങ്ങി.

തനിക്ക് ഇരുളിൽ മറഞ്ഞുപോയ തന്റെ ജീവിതത്തെ അറിയേണ്ടതുണ്ട്. കാലിലെ ചങ്ങല അഴിച്ചുകിട്ടിയിരുന്നെങ്കിൽൽ ആരോടെങ്കിലും ചോദിക്കാമായിരുന്നു.

ആരായിരിക്കും തന്റെ കാലിൽ ചങ്ങലയിട്ടത്? കുറുപ്പമ്മാവൻ? അതോ അമ്മ തന്നെയോ?

അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ ചിതയിൽ നിന്നുയരുന്ന പുകയ്ക്ക് തെറുപ്പുബീഡിയുടെ മണമായിരുന്നെന്ന് അനിരുദ്ധന് തോന്നി. ചിത പതിയെ ആ വീടിനുനേരേ വളരുന്നുണ്ടെന്നും.

------------------------------

ഈ കഥ എന്റെ ‘പോങ്ങുമ്മൂടന്‍’ എന്ന ബ്ലോഗില്‍ നിന്നും നീക്കം ചെയ്തതായിരുന്നു. ഇവിടെ കിടക്കട്ടെ!

Thursday, April 16, 2009

ഒരു ഭ്രാന്തൻ(ന്റെ) കഥ- ഉത്തരാധുനികം

ഗ്രാമം അവസാനിക്കുകയും നഗരം തുടങ്ങുകയും ചെയ്യുന്ന മുഷിഞ്ഞ് നരച്ച ഒരു പ്രദേശത്തായിരുന്നു കഥാകൃത്ത് വർഷങ്ങളായി താമസിച്ചിരുന്നത്. പഴക്കം ചെന്ന ഓറഞ്ച് കളറിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വഴിക്കാഴ്ചകൾ ലഭിക്കുന്ന ഇരുണ്ടിടുങ്ങിയ മുറിയായിരുന്നു കഥാകൃത്തിന്റേത്. മുറിയുടെ പകുതിയിലേറെ ഭാഗം പഴയപുസ്തകങ്ങളും മാസികകളും കുറേ ഡയറികളും ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റ് കൂടുകളും പത്രക്കെട്ടുകളും കയ്യേറിയിരിക്കുന്നു. ബാക്കിഭാഗം കഥാകൃത്തിന്റെ മെലിഞ്ഞ കട്ടിലും ഒരു കസേരയും എഴുത്തുമേശയും ഇടത്തരം വലിപ്പമുള്ള ഒരു മൺകലവും പഴയ ഒരു റേഡിയോവും.

ഒരു ചെറിയ ജാലകം മാത്രമേ മുറിക്കുണ്ടായിരുന്നുള്ളു. അതുവഴിയാണ് കഥാകൃത്തിന് ആവശ്യമായ വായുവും വെളിച്ചവും നരച്ച കാഴ്ചകളും അകത്തേയ്ക്ക് വരുന്നത്. ജാലകത്തിലൂടെ ലഭിക്കുന്ന ഋജുവായ കാഴ്ചകളിൽ നിന്നാണ് കഥാകൃത്ത് കഥാപാത്രങ്ങളെ നേടിയതും കഥകളുണ്ടാക്കിയതും. റൌക്കയിടാത്ത തള്ളയും ഭിക്ഷക്കാരനും വേശ്യയും തെരുവുനായയും പശുവും ആൽമരവും ലോട്ടറിക്കാരനും തെരുവുതെമ്മാടിയും ക്ഷയരോഗിയും വഴിപ്പിള്ളേരുമൊക്കെ കഥാപാത്രങ്ങളായതും ആ ജാലകക്കാഴ്ചയിലൂടെ തന്നെ. സുവ്യക്തമായ, ജീവിതം തൊട്ടെടുക്കാവുന്ന കഥകളായിരുന്നു കഥാകൃത്ത് എഴുതിയതത്രയും. അതുകൊണ്ടുതന്നെ ധാരാളം വായനക്കാരേയും അരാധകരെയും കഥാകൃത്ത് സ്വന്തമാക്കി.

എന്നാൽ ഇന്ന് കഥാകൃത്ത് നേരിടുന്ന ഭീഷണിയും വായനക്കാരിൽ നിന്ന് തന്നെ. അവർക്ക് കഥകൾ മടുത്തും കഥാകൃത്തിനെ മുഷിഞ്ഞും തുടങ്ങിയിരിക്കുന്നു. ഉത്തരാധുനികമാണ് അവർക്കാവശ്യമെത്രെ! ഉത്തരാധുനികം. വായനക്കാർ പറഞ്ഞു. കഥാകൃത്ത് കഥയെഴുതേണ്ടത് ഹൃദയം കൊണ്ടല്ല തലച്ചോറുകൊണ്ടാവണമെന്ന്. വായനാക്കാരുടെ ബുദ്ധി അസാമാന്യമാംവിധം വളർന്നെത്രെ. അവരുടെ ബുദ്ധിയെ പരീക്ഷിക്കുന്ന തരത്തിലാവണം കഥകൾ. പുതിയ കഥാകൃത്തുക്കൾ അങ്ങനെയാണെത്രെ.

പുതിയ കഥാകൃത്തുക്കൾ ! പുതിയ കഥാകഥന രീതികൾ !! ഉത്തരാധുനികം!!!

എഴുതണം. എഴുതിയില്ലെങ്കിൽ നിലനില്പില്ല.

പുതിയ കഥാകൃത്തുക്കളും വായനക്കാരും ഉത്തരാധുനികങ്ങളുമേന്തി അയാൾക്ക് ചുറ്റും അലറി നടന്നു. പഴയകഥാകൃത്ത് വിയർത്തു. ഉള്ളിലെ സമ്മർദ്ധം കീഴ്ശ്വാസമായി മുറിക്കുള്ളിലേയ്ക്ക് പടർന്നു. ദുർഗന്ധം മുറിയിൽ തളം കെട്ടി. അയാൾ ജാലകവാതിൽ അടച്ചു. കടുത്ത ഇരുട്ടിൽ ചീഞ്ഞ നാറ്റത്തിന് കൂട്ടായി അയാൾ ഒരു സിഗരറ്റ് കത്തിച്ച് പുകയൂതി. പുകയും നാറ്റവും ഇരുളും കൂടിക്കലർന്ന് മുറി നിറഞ്ഞു. അപ്പോൾ അയാളുടെ മനസ്സ് ശാന്തമായി. ഉത്തരാധുനികത്തിന്റെ വരവ് അയാൾ അറിഞ്ഞു. പഴകിയവന് അതിശയം തോന്നി. കാഴ്ചകൾ കൊട്ടിയടക്കപ്പെടുമ്പോൾ ,കീഴ്ശ്വാസം വിടുമ്പോൾ, പുകയും ദുർഗന്ധവും ഇരുട്ടിൽ ഇണചേർന്ന് തുടങ്ങുമ്പോൾ ഉത്തരാധുനികം ഉണരുമോ? എങ്കിൽ എത്രയെത്ര കീഴ്ശ്വാസങ്ങൾ വെറുതേ പാഴാക്കി. പുകയ്ക്കും ദുർഗന്ധത്തിനും ഇണചേരാൻ വേണ്ട ഇരുൾ നിഷേധിച്ചുകൊണ്ട് ജാലകം എപ്പോഴും എന്തിന് തുറന്നിട്ടു. അയാൾ സ്വയം പഴിച്ചുകൊണ്ടിരുന്നപ്പോൾ കീഴ്ശ്വാസമൊന്നുകൂടി അനുവാദമില്ലാതെ പുറത്ത് പോയി. മുറി കൂടുതൽ ചീഞ്ഞ് നാറി. മുറി കൂടുതൽ ഇരുൾ നിറഞ്ഞതായി. കൂടുതൽ ഇരുളിൽ കൂടുതൽ പുക കൂടുതൽ ദുർഗന്ധത്തോട് ഇണചേർന്ന് കിതച്ചു.

പുകയും ദുർഗന്ധവും ചേർന്ന് ഇരുളിൽ ഒരു കഥാപാത്രത്തിന് ജന്മം നൽകി. പുക അച്ഛനും ദുർഗന്ധം അമ്മയുമായ മുഴിഞ്ഞ് നാറിയ ഒരു കഥാപാത്രം.

പഴയ കഥാകൃത്ത് കഥാപാത്രത്തെ അടിമുടി വീക്ഷിച്ചു.

നാറുന്നവൻ. മെല്ലിച്ച് അഴുക്കുപുരണ്ട ശരീരം. കണ്ണുകളിൽ മഞ്ഞ നിറത്തിൽ പീള കെട്ടിയവൻ. പല്ലുകളിൽ കറപുരണ്ടവൻ. ചെളി അടിഞ്ഞുകൂടിയ കൈകാൽ നഖങ്ങൾ. അടിമുടി വൃത്തികെട്ടവൻ.

എന്റെ നായകൻ! ഉത്തരാധുനിക കഥയിലെ നായകൻ!!

കഥാകൃത്ത് പേനയും പേപ്പറുമെടുത്ത് തലക്കെട്ടായി ' കഥാപാത്രം, കഥാകൃത്ത്, വായനക്കാർ' എന്നെഴുതി. തുടർന്ന് 'നാട്ടുകാർ അയാളെ ഭ്രാന്തനെന്നും കഥാകൃത്ത് അയാളെ 'അയാൾ' എന്നും വിളിച്ച് പോന്നു' എന്ന് ഉത്തരാധുനിക കഥയുടെ തുടക്കമായി പഴയ കഥാകൃത്ത് എഴുതി.

അയാൾ കഥാപാത്രത്തോട് പറഞ്ഞു " നീയാണ് എന്റെ കഥാപാത്രം. പറയൂ നിന്റെ കഥ. ഞാനവ എഴുതാം. അത് വായിക്കാൻ എന്റെ വായനക്കാർ കാത്തിരിക്കുന്നു "

" ഹേ! സൃഷ്ടാവേ, എന്താണങ്ങ് ചോദിക്കുന്നത്? കഥാപാത്രം കഥാകൃത്തിനോട് കഥ പറയണമെന്നോ? അപ്പോൾ എന്താണ് താങ്കളുടെ ജോലി? വെറും കേട്ടെഴുത്തുകാരനോ താങ്കൾ? "

ഇത് പറഞ്ഞ് കഥാപാത്രം നിലത്തേക്ക് കാറി തുപ്പി. ചെമ്പിച്ച മീശയിൽ കട്ടപിടിച്ച കഫത്തിന്റെ അംശം തിളങ്ങി. അറപ്പോടു കൂടി കഥാകൃത്ത് പറഞ്ഞു.

" പ്രിയ പാത്രമേ, നീ എന്നെ കൈവെടിയരുത്. ഞാൻ തോറ്റ കഥാകൃത്താണ്. കഥ പറയാത്തെ എനിക്ക് ജീവിക്കാനാവില്ല. വായനക്കാരില്ലാതെ എനിക്ക് നിലനിൽ‌പ്പുമില്ല. നിന്റെ ഈ കഥയാണ് എന്റെ ജീവിതം നിർണ്ണയിക്കുക. പറയൂ... നിന്റെ കഥ പറഞ്ഞ് പറഞ്ഞ് എന്നെ നീ രക്ഷിക്കൂ‍. കഥാകൃത്തിനെ രക്ഷിക്കേണ്ടത് കഥാപാത്രങ്ങളുടെ ബാധ്യതയല്ലേ? അതല്ലേ നിങ്ങളുടെയും നിലനിൽ‌പ്പ് ? "

കഥാപാത്രം മൺകലത്തിൽ നിന്ന് ഒരിറുക്ക് വെള്ളം കുടിച്ചു. അപ്പോൾ കഫത്തിന്റെ അംശം അയാളുടെ മീശയിൽ നിന്ന് അപ്രത്യക്ഷമായത് കഥാകൃത്ത് ശ്രദ്ധിച്ചു.

കഥാപാത്രം പറഞ്ഞ് തുടങ്ങി.

" ഞാൻ നാട്ടുകാർക്ക് ഭ്രാന്തൻ. നിങ്ങൾക്ക് അയാൾ. എന്റെ ജനനം എവിടെയായിരുന്നുവെന്ന് എനിക്കറിയില്ല. അച്ഛൻ ആരെന്ന് അറിയില്ല. അമ്മയുടെ മുഖം ഓർമ്മയില്ല. എന്നാൽ കറുത്തുകരിവാളിച്ച എന്റെ അമ്മയുടെ മുലകൾ എന്റെ ഓർമ്മയിലുണ്ട്. ചെറുപ്പത്തിൽ എനിക്കാവശ്യം അമ്മയുടെ മുഖമായിരുന്നില്ല,മുലകളായിരുന്നു. എന്റെ കരച്ചിലിന്റെ ഏറിയ പങ്കും ആ മുലകൾക്ക് വേണ്ടിയായിരുന്നു. കറുത്ത് കരിവാളിച്ച ആ മുലകൾ എനിക്ക് സ്വാദേറിയ വെളുത്ത പാൽ തന്നിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ മുല കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആരുടെയോ പരുപരുത്ത മുഖം എന്റെ കവിളിൽ ഉരസിയത് ഞാനറിഞ്ഞു. ആരോ എന്റെ നിലനില്പിനെ കയ്യേറിയത് ഞാനറിഞ്ഞു. ആരായിരുന്നു അമ്മയുടെ മറുഭാഗം കുടിച്ചിരുന്നതെന്ന് ഇന്നും എനിക്കറിയില്ല. ഒരു പക്ഷേ അതായിരുന്നിരിക്കുമോ എന്റെ അച്ഛൻ? അങ്ങനെയെങ്കിൽ എനിക്കുമാത്രം അർഹതപ്പെട്ട ആ മുലകൾ അദ്ദേഹം എന്തിന് സ്വന്തമാക്കി?

നിലനില്പിനെ ചൊല്ലിയുള്ള ആ കരച്ചിൽ തുടങ്ങിയപ്പോൾ, ഞാനോർക്കുന്നു, അമ്മ എന്നെ അവരുടെ മാറിടത്തിൽ നിന്ന് തള്ളി എറിഞ്ഞത്. എനിക്കിന്നും ഓർമ്മയുണ്ട് എന്റെ കരച്ചിലിനേക്കാൾ ശബ്ദത്തിൽ അമ്മയുടെ ഞരക്കവും അയാളുടെ കിതപ്പും ഉയർന്നുകേട്ടത്. ഒരു പക്ഷേ ആ ഓർമ്മകളും വിലാപവുമായിരിക്കും എന്നെ ആദ്യമായി ഭ്രാന്തനാക്കിയത്. പിന്നെ എത്രകാലം ഞാൻ അമ്മയുടെ കൂടെ ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. കുറേ നാൾ കൂടി കണ്ടേക്കാം. പിന്നെ എപ്പോഴോ കാലുകൾക്ക് ശക്തി ഉണ്ടായപ്പോൾ ഞാൻ നടന്ന് തുടങ്ങിയിരിക്കാം. പിന്നെ അമ്മയെ വിട്ട് ഓടിയിട്ടുണ്ടാവാം. എങ്കിലും ഒന്നെനിക്കറിയാം. ഞാൻ നല്ലൊരു വീട് സ്വപ്നം കണ്ടിരുന്നു. സ്നേഹം നിറക്കുന്ന അമ്മയും വാത്സല്യം നൽകുന്ന ഒരച്ഛനും അടങ്ങുന്ന സ്വർഗ്ഗ തുല്യമായ ഒരു കുടുംബം ഞാൻ സ്വപ്നം കണ്ടിരുന്നു കഥാകാരാ..തെരുവുമക്കൾ ഒരു വീട് സ്വപ്നം കാണരുതെന്ന് ആരും എനിക്ക് പറഞ്ഞു തരാൻ ഇല്ലെന്നും കഥാകൃത്ത് ഓർക്കണം.

സ്വപ്നം കണ്ടുതന്നെ ഞാൻ വളർന്നു. സ്വപ്നം കണ്ടുകൊണ്ട് നടന്നു. നടന്ന് തളർന്നപ്പോൾ സ്വപ്നം കാണൽ മതിയാക്കി നിലനില്പിനായി എച്ചിൽക്കൂനകളിൽ പരതി. എച്ചിൽ തിന്ന് നിറഞ്ഞപ്പോൾ വീണ്ടും സ്വപ്നങ്ങൾ കണ്ട് നടന്നു. തളർന്നപ്പോൾ വഴിവക്കിൽ കിടന്നുറങ്ങി. മഴ കൊണ്ടു. വെയിലും മഞ്ഞും നിലാവും കൊണ്ടു. ഇടിമിന്നൽ എന്നെ പേടിപ്പിച്ചില്ല. മഴക്കാലം എന്റെ ശരീരത്തെ വൃത്തിയാക്കി. വേനൽക്കാലം ശരീരത്തിന് അഴുക്കും പൊടിയും നൽകി. എത്രകാലമായി ഞാനീ നടപ്പ് തുടങ്ങിയിട്ട്? എത്രകാലമായി ഞാൻ സ്വപ്നം കാണുന്നു.? എനിക്കറിയില്ല കഥാകാരാ...

എനിക്ക് ദു:ഖമുണ്ട്. എന്തിനായിരുന്നു കഥാകാരാ.. നിങ്ങളൊഴിച്ച് എല്ലാവരും എന്നെ ഭ്രാന്തനെന്ന് വിളിച്ചത്? എന്തിനായിരുന്നു തെരുവ് കുട്ടികൾ എന്റെ കാലിൽ പാട്ട കെട്ടി കല്ലെറിഞ്ഞ് എന്നെ ഓടിച്ചത്? ഓടുമ്പോൾ പാട്ട ശബ്ദം കേട്ട് അലറിക്കരഞ്ഞത് ഭ്രാന്തുകൊണ്ടായിരുന്നോ? ഭയപ്പെടുന്നതും കരയുന്നതുമൊക്കെ ഭ്രാന്തുകൊണ്ടാണോ കഥാകാരാ? പറയുമ്പോൾ എല്ലാം പറയണമല്ലോ. എന്നിലും ലൈംഗികാസക്തി ഉണർന്നിരുന്നു. പാത വക്കിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്ററുകളിലെ മുഴുത്ത മുലയും കൊഴുത്ത തുടകളുമുള്ള നടിമാർ എന്നെ ഉത്തേജിപ്പിച്ചിരുന്നു. പരിസരം മറന്ന് ഞാൻ ആ പോസ്റ്ററുകൾക്ക് മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തിരുന്നു. മറ്റുള്ളവർ കാണുന്നുവോ ഇല്ലയോ എന്ന് ഞാൻ നോക്കിയില്ല. ഒരു പക്ഷേ അതാവും എന്നെ അവർ ഭ്രാന്തനാക്കാൻ കാരണം അല്ലേ കഥാകാരാ? ഇന്ന് എന്റെ മനസ്സിൽ അമ്മയുടെ കറുത്ത് കരിവാളിച്ച മുലകളില്ല. തുടുത്ത് മുഴുത്ത വെൺ‌മുലകൾ മാത്രം. വഴിയരികിൽ ഒട്ടിച്ച അവ കാണുമ്പോൾ പഴയ ആ ഞരക്കവും കിതപ്പും എനിക്കോർമ്മ വരും. അറിയാതെ ഞാൻ സ്വയംഭോഗം ചെയ്ത് പോവും.

അതൊക്കെ പോട്ടെ കഥാകാരാ.. ഒരിക്കൽ ഒരു നിലാവുള്ള രാത്രി വിജനമായ പാതയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്ക് അമ്മയെ ഓർമ്മ വന്നു. അമ്മയുടെ കറുത്ത് കരിവാളിച്ച മുലകൾ ഓർമ്മ വന്നു. സ്വപ്നത്തിലുള്ള സ്വർഗ്ഗതുല്യമായ വീട് എനിക്കോർമ്മ വന്നു. വിശപ്പ് കൂടിയപ്പോൾ, ദാഹം തളർത്തിയപ്പോൾ, എച്ചിൽ കൂനകൾ കാണാതെ വന്നപ്പോൾ ഞാൻ തിരികെ നടന്നു. അമ്മയുടെ കരിവാളിച്ച മുലകൾ തേടി. അപ്പോൾ എന്റെ മനസ്സിലെ സ്വപ്നം കെട്ടിരുന്നു. ഞാൻ ഒരു പാട് നടന്നു. നിലാവിന്റെ കുളിർ കടന്ന് സൂര്യന്റെ ചുട്ടുപൊള്ളിക്കുന്ന വെയിൽ കടന്ന് പാതവക്കിലെ കൊഴുത്ത മുഴുത്ത മുലകളെയും തുടകളെയും കാണാതെ ഞാൻ നടന്നു. അവസാനം ഞാനിവിടെയാണ് എത്തിയത്. കഥാകാരാ.. നിങ്ങളുടെ അടുത്ത്. നിങ്ങളെങ്കിലും എന്റെ അമ്മയുടെ കരുവാളിച്ച മുലകളുടെ അടുത്ത് എന്നെ എത്തിക്കുമോ? എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും നിങ്ങൾ എഴുതിക്കോളൂ... പക്ഷേ, എന്റെ അമ്മയുടെ മുലകൾ. അവ എനിക്ക് കാണിച്ച് തരണം. എനിക്ക് വല്ലാതെ വിശക്കുന്നു. "

കഥാകൃത്ത് ഉത്തരാധുനിക കഥ എഴുതിക്കൊണ്ടിരുന്ന പേപ്പർ കീറി ജാലകം തുറന്ന് പുറത്തേക്കെറിഞ്ഞു. ദുർഗന്ധവും പുകയും ഇരുളും ജാലകത്തിലൂടെ പുറത്തേക്കിറങ്ങി. കഥാപാത്രം നിസ്സഹായനായ കഥാകൃത്തിനെ നോക്കി. കഥാകൃത്ത് പറഞ്ഞു. " കഥാപാത്രമേ, നിന്നോടൊപ്പം ഞാനും പരാജയപ്പെട്ടിരിക്കുന്നു. നിന്റെ കഥ എഴുതാൻ എനിക്കാവില്ല. അതുകൊണ്ടുതന്നെ ഉത്തരാധുനികം എഴുതാനും എനിക്കാവില്ല. വായനക്കാർ നഷ്ടപ്പെട്ട കഥാകൃത്തുക്കൾ ശവത്തിന് തുല്യമാണ്. നീ കഥാകൃത്തിനേക്കാൾ വളർന്നവനാണ്. നിനക്ക് നഷ്ടപ്പെട്ട കരുവാളിച്ച മുലകൾ കണ്ടെത്തിതരാൻ ഏതെങ്കിലും ഉത്തരാധുനിക കഥാകൃത്തിനെ നീ കണ്ടെത്തൂ... നിനക്ക് നന്മ വരട്ടെ "

ഉത്തരാധുനിക കഥ കഥാകൃത്തിന്റെ സ്വപ്നമായി അവശേഷിച്ചു. കരിവാളിച്ച മുലകൾ കഥാപാത്രത്തിന്റെയും.

Thursday, December 18, 2008

പ്രണയപാതകം

നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന്‍ പിടഞ്ഞെഴുന്നേറ്റ് ലൈറ്റ് തെളിച്ച് സമീപത്തുകിടന്ന് ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കിയത്. പാവം ചുരുണ്ടുകിടന്നുറങ്ങുന്നു. കഫം കെട്ടിയ നെഞ്ച് കുറുകലോടെ ഉയര്‍ന്ന് താഴുന്നു. ശോഷിച്ച കഴുത്തില്‍ കിടക്കുന്ന നേര്‍ത്ത തിളക്കം കുറഞ്ഞ മാലയില്‍ 51 വര്‍ഷം മുന്‍പ് അയാള്‍ കോര്‍ത്ത താലി കിടക്കുന്നത് നിറഞ്ഞ കണ്ണുകളാല്‍ വൃദ്ധന്‍ കണ്ടു.


വര്‍ദ്ധിച്ചുവരുന്ന നെഞ്ചിന്റെ വേദനയേക്കാള്‍ അയാള്‍ക്കസഹനീയമായത് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സന്താനഭാഗ്യം പോലും ലഭിക്കാതെ പോയ ഭാര്യ ഒറ്റക്കാവുമല്ലോ എന്ന ചിന്തയായിരുന്നു। വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു...


ഉണങ്ങിയ വാഴത്തടപോലെയുള്ള അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു. അയാളുടെ കണ്ണുനീര്‍ വൃദ്ധയുടെ തുറിച്ച കണ്ണുകളില്‍ വീണൊഴുകി. അവരുടെ കണ്ണുനീരൊന്നായി ഒഴുകി. "കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ. നമുക്കു പോവാം. നിനക്ക് വേദനിക്കുന്നുണ്ടോ? നിനക്കെന്നോട്.... "

വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ വൃദ്ധയുടെ ചലനമറ്റ ശരീരത്തിലേക്ക് അയാള്‍ തകര്‍ന്നു വീണു.


-----------------------------------------------------------------

ഈ കഥ ‘പോങ്ങുമ്മൂടനിൽ’ ഇട്ടിരുന്നത് തന്നെയാണ്. എന്നാൽ ജീവിതത്തിലാദ്യമായി ബ്ലോഗിനുപുറത്ത് എന്റേതായ ഒരു സൃഷ്ടിയായി വന്നത് ഈ ‘പാതകമാണ്’. അതുകൊണ്ടുതന്നെ ‘ഹരികഥ’ എന്ന ഈ ബ്ലോഗിലെ ആദ്യകഥയും ഇതുതന്നെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. :)

http://www.puzha.com/puzha/magazine/html/story1_nov21_08.html