Wednesday, November 25, 2009

ചിത

ജനാലയിലൂടെ പുറത്തെ ഇരുളിൽ അമ്മയുടെ ചിത എരിഞ്ഞു പൊരിയുന്നത് കാണാം. അന്തരീക്ഷത്തിൽ അമ്മയുടെ കത്തുന്ന ശരീരത്തിന്റെ ഗന്ധം. ഇടയ്ക്ക് കാറ്റിൽ തീപ്പൊരികൾ മിന്നാമിനുങ്ങുകളെപ്പോലെ പാറി നടക്കുന്നു. അമ്മ മരിച്ചു. അനിരുദ്ധൻ അനാഥനായി. അല്ലെങ്കിൽ ആ പ്രയോഗം തെറ്റ് തന്നെയാണ്. അമ്മ ജീവിച്ചിരിക്കുമ്പോഴും അനിരുദ്ധൻ അനാഥൻ തന്നെയായിരുന്നല്ലോ.

ചുട്ടുപഴുക്കുന്ന മണൽത്തരികൾ വഹിച്ചുകൊണ്ടുപായുന്ന മരുഭൂമി പോലെയായിരുന്നു അനിരുദ്ധന്റെ മനസ്സ്. സ്നേഹത്തിന്റെ പച്ചപ്പോ കാരുണ്യത്തിന്റെ തെളിനീരോ ലഭിക്കാതെ ശുഷ്കിച്ചുപോയ ഒന്ന്.

എരിയുന്ന ചിതയിലേയ്ക്ക് നോക്കി അനിരുദ്ധൻ ഓർമ്മകളെ പെറുക്കി കൂട്ടുകയായിരുന്നു. ഓർമ്മകളെയല്ല, ഓർമ്മകളുടെ ഫോസിലുകളെ. എന്നേ അനിരുദ്ധൻ ഓർമ്മകളെ കൊന്ന് മറവിയുടെ കുഴിയിൽ അടക്കം ചെയ്തുകഴിഞ്ഞിരിന്നു. ഓർമ്മയിൽ സൂക്ഷിക്കുവാൻ അയാൾക്ക് നല്ലതൊന്നും ഉണ്ടായിരുന്നില്ലല്ലോ.

മറവിയുടെ ശവക്കുഴിയിൽ നിന്ന് അയാൾ ഓർമ്മകളുടെ ദ്രവിച്ച അസ്ഥികൂടങ്ങൾ പുറത്തെടുത്തു. അവയ്ക്ക് രൂപവും നിറവും ശബ്ദവും ചലനവും അയാൾ നൽകി. എന്നോ കൊന്ന ഓർമ്മകൾ ഇന്നെന്ന സത്യം പോലെ അനിരുദ്ധനുമുന്നിൽ തെളിഞ്ഞു.

ഓർമ്മകളിൽ തെളിഞ്ഞ ആദ്യ ദൃശ്യം ഇതായിരുന്നു.

ഒരു മലയുടെ അടിവാരത്തായി സ്ഥിതിചെയ്യുന്ന, ഒരുമുറിയും അടുക്കളയും പിന്നെ ഒരു ചായ്പ്പും മാത്രമുള്ള , ഓലപ്പുര -അനിരുദ്ധന്റെ വീട്. അവിടെ അച്ഛനും അമ്മയും അനിരുദ്ധനും. വീടിന് മുന്നിലൂടെ ഒഴുകുന്ന ആറ്. മുറ്റത്ത് കവുങ്ങിൻ പാത്തിവച്ച് തട സൃഷ്ടിച്ചിരിക്കുന്നു. ‘കുഞ്ഞനി’ ആറ്റുവക്കിലേയ്ക്കിറാങ്ങാതിരിക്കാൻ അച്ഛൻ സൃഷ്ടിച്ച സുരക്ഷയാണത്. ആ സുരക്ഷയ്ക്കപ്പുറം ആറ്റിൻ തീരം വരെ ധാരാളം ചേമ്പ്, ചേന, വാഴ ഇവയൊക്കെ ധാരാളമായി വളരുന്നു. ഒക്കെയും അച്ഛന്റെ ശ്രമങ്ങൾ തന്നെ. ആറ്റിനപ്പുറത്തുനിന്ന് ഒരു കുന്നു തുടങ്ങുന്നു. പിന്നെ കുന്നുവളർന്ന് മലയായി ആകാശത്തെ തൊടുന്നു. ചിലപ്പോൾ വെള്ളമേഘങ്ങൾ കുന്നിൽകുരുങ്ങി വിമ്മിഷ്ടപ്പെടുന്നതും കുഞ്ഞനി കാണാറുണ്ട്. വീടിന്റെ പടിഞ്ഞാറുവശത്ത് കുറച്ചുദൂരം കവുങ്ങാണ് . അടയ്ക്ക പറിക്കാനായി അതിലൊന്നിന്റെ തുഞ്ചത്തുകയറുന്ന അച്ഛൻ പിന്നെ ഒന്നിൽനിന്ന് മറ്റൊന്നിലേയ്ക്ക് അവിടെനിന്ന് അടുത്തതിളേയ്ക്ക് അങ്ങനെ ചാടിച്ചാടി പോവുന്നത് കുഞ്ഞനി പടിഞ്ഞാറുവശത്തെ ചാണകം മെഴുകിയ കൊച്ചുതിണ്ണയിലിരുന്ന് കാണും. അപ്പോൾ മുറ്റത്തെ ചാമ്പമരത്തിലൂടെ ചാടിനടക്കുന്ന അണ്ണാൻ കുഞ്ഞിനെ അവന് ഓർമ്മവരും.

ദൂരെയുള്ള കവുങ്ങുകളിൽ ചാട്ടമെത്തുമ്പോൾ അച്ഛനെ കാണാനാവില്ല. കുഞ്ഞനി അപ്പോൾ ഉറക്കെ കരഞ്ഞു തുടങ്ങും. കരച്ചിൽ കേട്ടൊരു ദിവസം അമ്മ അടുക്കളയിൽ നിന്ന് കറി ഇളക്കുന്ന തേഞ്ഞുമിനുസ്സം വന്ന ചിരട്ടത്തവിയുമായി ഇറങ്ങിവന്ന് ശകാരിച്ചു - ‘ചവമേ നിന്റെ തന്ത ഇങ്ങോട്ടുതന്നെ കെട്ടിയെടുക്കുമെടാ. കിടന്ന് കീ‍റാതെ. ചെവിതലകേപ്പിക്കരുത്’ - തവിയിൽ പറ്റിപ്പിറ്റിച്ചിരിക്കുന്ന മഞ്ഞനിറമുള്ള കഷണത്തിൽ നിന്നും ആവി പറക്കുന്നു. അമ്മയുടെ കണ്ണുകളിൽനിന്നെപോലെ. പേടിച്ചുപോയ അവന്റെ കരച്ചിൽ ഏങ്ങലടിയായി മാറി. നിറഞ്ഞ കണ്ണുകളോടെ വിതുമ്പിക്കൊണ്ട് അവൻ അമ്മയെ ദയനീയമായി നോക്കി . കുഞ്ഞുമനസ്സിലവനുറപ്പിച്ചു -അമ്മയ്ക്കച്ഛനെ ഇഷ്ടമല്ല.


ഓർമ്മകളിൽ തെളിഞ്ഞ രണ്ടാമത്തെ ദൃശ്യം ഇതായിരുന്നു.

ആറ് കലങ്ങിയൊഴുകുന്ന ഒരു മഴദിവസം. സാധനങ്ങൾ വാങ്ങാൻ പോയ അച്ചൻ തിരിച്ചുവരുന്നതും കാത്ത് കുഞ്ഞനി തിണ്ണയിലെ തൂണിൽ ചാരിയിരിക്കുന്നു. അപ്പോഴാണ് കുറുപ്പുമാമൻ ഒരു വാഴയിലക്കീറും ചൂടി വീട്ടിലേയ്ക്കോടി കയറിയത്. കുറുപ്പുമാമനെ കുഞ്ഞനിയ്ക്ക് ഇഷ്ടമല്ല. കാരണം, അമ്മ ആകെ സ്നേഹത്തോടെ സംസാരിക്കുന്നത് അയാളോടുമാത്രമാണ്. അതിലുള്ള നീരസമാണയാളോടു കുഞ്ഞനിയ്ക്കുള്ളത്.

തിണ്ണയിൽ കയറിയ കുറുപ്പ് വാഴയില മുറ്റത്തേയ്ക്കെറിഞ്ഞ് ‘നിന്റെ അച്ഛനിവിടെ ഇല്ല്യോടാ’ എന്ന് ചോദിക്കുന്നു. അച്ഛൻ കടയിലേയ്ക്കുപോയത് അറിഞ്ഞിട്ടുതന്നെയാണ് അയാൾ വരുന്നതെന്ന് ‘കുഞ്ഞായ അനി’യ്ക്കറിയാം. അതുകൊണ്ടുതന്നെ ആ ലോഹ്യത്തെ അവൻ അവഗണിച്ചു. ഇനി അമ്മ പുറത്തുവരും. അയാളെകൂട്ടി അകത്തുകയറി കുശുകുശുക്കും. കുറച്ചുകഴിഞ്ഞ് അയാൾ പുറത്തിറങ്ങി ഒരു തെറുപ്പുബീഡി കത്തിയ്ക്കും. പിന്നെ ബീഡിക്കുറ്റി പുറേത്തേയ്ക്ക് വലിച്ചെറിഞ്ഞ് അയാൾ പോവും.

അങ്ങനെ തന്നെ സംഭവിച്ചു. അമ്മ പുറത്തുവന്നു. അയാൾ ‘ഒരു തോർത്തിങ്ങെടുത്തേടീ ‘ എന്നുപറഞ്ഞ് അകത്തേയ്ക്ക് കടന്നു. അയാൾ നിന്നിടത്ത് ചാണകത്തിണ്ണയിൽ മഴവെള്ളം അയാളുടെ കാല്പാദങ്ങളുടെ മുദ്ര പതിച്ചിരിക്കുന്നത് കുഞ്ഞനി കണ്ടു. കുശുകുശുപ്പ് കേൾക്കും മുൻപേ അവൻ മഴയിലിറങ്ങിയോടി - അച്ഛനെത്തേടി.

ഓർമ്മകളിൽ തെളിഞ്ഞ മൂന്നാമത്തെ ദൃശ്യം ഇതായിരുന്നു.

കുഞ്ഞനി അച്ഛനോടുചേർന്ന് കിടക്കുന്നു. തൊട്ടടുത്ത് അമ്മ. ഉറങ്ങിയിരിക്കണം. അന്നുരാത്രി അച്ഛനൊരുപാട് കഥകൾ കുഞ്ഞനിയ്ക്ക് പറഞ്ഞുകൊടുത്തു. ഇടയ്ക്ക് അവന്റെ കവിളിൽ ഉമ്മവച്ചു. അച്ഛൻ കരയുന്നുണ്ടാവുമോയെന്ന് അവൻ സംശയിച്ചു. പിന്നെ അവന്റെ ചെവിയിൽ അച്ഛൻ മന്ത്രിച്ചു. ‘അമ്മ ഒരുപാട് പാവമാണ്. മക്കൾ നന്നായി പഠിച്ച് വലുതാവണം, അമ്മയെ സ്നേഹത്തോടെ നോക്കണം. അമ്മ പാവമാണ്.’ ഉവ്വ്. അച്ഛൻ കരയുന്നുണ്ട്. കുഞ്ഞനിയ്ക്കും കരച്ചിൽ വന്നു. അവൻ അച്ഛനോട് കൂടുതൽ പറ്റിച്ചേർന്ന് കിടന്നു.

അന്ന് രാത്രി എപ്പോഴോ അച്ഛൻ മരിച്ചിരുന്നു. അമ്മ കരഞ്ഞില്ല. കുഞ്ഞനി ഉറക്കെ കരഞ്ഞു. ഉറക്കെയുറക്കെ...


ഓർമ്മകളിൽ തെളിഞ്ഞ നാലാമത്തെ ദൃശ്യം ഇതായിരുന്നു.

അച്ഛന്റെ മരണശേഷം അവനെ അമ്മ ചായ്പ്പിലാണ് കിടത്തുന്നത്. ഒറ്റയ്ക്ക് കിടക്കാൻ കുഞ്ഞനി ശീലിച്ചിരുന്നു. രാത്രിയിൽ അമ്മയുടെ മുറിയിൽ നിന്ന് കുശുകുശുപ്പും നേർത്ത ചിരിയും അടക്കിപ്പിടിച്ച സംസാരവും കേൾക്കാം. പിന്നെ, കുറച്ചുകഴിഞ്ഞ് അന്തരീക്ഷത്തിൽ തെറുപ്പുബീഡിയുടെ മണമുയരും. അപ്പോൾ അവന്റെ മനസ്സിൽ ചാണകത്തിണ്ണയിൽ മഴവെള്ളം വരച്ച കറുത്ത കാല്പാദങ്ങൾ തെളിയും. പോകെപ്പോകെ ആ കാൽ‌പ്പാദങ്ങൾ ഒന്നുചേരും .മെലിഞ്ഞുനീണ്ട് അവ ഒരു പാമ്പിനെപ്പോലെ കുഞ്ഞനിയുടെ മനസ്സിലൂടെ ഇഴഞ്ഞ് നടക്കും.

ഒരു രാത്രി, കഴിക്കോലിൽനിന്നും ഒരു പാമ്പ് തൂങ്ങി ഇറങ്ങുന്നതായി കുഞ്ഞനി സ്വപ്നം കണ്ടു. അത് അവൻ കിടക്കുന്ന പായിലേയ്ക്ക് ശക്തിയായി വീഴുന്നു. പിന്നെയത് പതിയെ ഇഴഞ്ഞ് അവന്റെ കഴുത്തിലൂടെ ചുറ്റി മുഖത്തിനുനേരേ പത്തിവിരിച്ച് ചീറ്റുന്നു. ഞെട്ടിയുണർന്ന കുഞ്ഞനി ഭയത്തോടെ ചിമ്മിനി വിളക്ക് തെളിച്ചു. അപ്പുറത്ത് അമ്മയുടെ മുറിയിൽ മണ്ണെണ്ണ വിളക്കെരിയുന്നു. നേർത്ത ശബ്ദത്തിൽ സംസാരം. സംസാരമല്ല. അടക്കിപ്പിടിച്ച ചിരി. കിതപ്പ്. ഞരക്കം. അവൻ പതിയെ ഓലക്കീറിനിടയിലൂടെ നോക്കി. ശക്തികുറഞ്ഞ മഞ്ഞവെളിച്ചത്തിൽ അമ്മയുടെ വയറ്റിൽ മുഖമമർത്തി കുറുപ്പുമാമൻ. അപ്പോൾ തന്റെ കണ്ണുകൾ പിന്നിൽ നിന്നുപൊത്തി ആ കാഴ്ചയെ മറച്ചതാരാണ്? അത് അച്ഛൻ തന്നെയാവില്ലേ?

കട്ടപിടിച്ച ഇരുളാണ് മുന്നിൽ.

ഇപ്പോഴും അതേ ഇരുൾ തന്നെ.

പിന്നെയും ഇരുൾ.

വീണ്ടും ഇരുൾ.

ഇരുൾ മാത്രം.

ഇരുൾ.

-- --

--


പിന്നെ, അച്ഛന്റെ കൈകൾ കണ്ണുകളിൽ നിന്നും പിൻ‌വാങ്ങിയപ്പോൾ അനിരുദ്ധൻ കണ്ടത് അമ്മയുടെ ചിതയാണ്. എരിയുന്ന ചിത.

കുഞ്ഞനി എങ്ങനെയാണ് അനിരുദ്ധനായി വളർന്നത്. അമ്മ എങ്ങനെയാണ് മരിച്ചത്. തനിക്കിപ്പോൾ എത്ര വയസ്സായിരിക്കും. അച്ഛൻ എന്തിനാണ് ഇതുവരെ എന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചിരുന്നത്. അനിരുദ്ധന്റെ മനസ്സിലേയ്ക്ക് ഇടതടവില്ലാതെ ചോദ്യങ്ങൾ പെയ്തിറങ്ങി.

തനിക്ക് ഇരുളിൽ മറഞ്ഞുപോയ തന്റെ ജീവിതത്തെ അറിയേണ്ടതുണ്ട്. കാലിലെ ചങ്ങല അഴിച്ചുകിട്ടിയിരുന്നെങ്കിൽൽ ആരോടെങ്കിലും ചോദിക്കാമായിരുന്നു.

ആരായിരിക്കും തന്റെ കാലിൽ ചങ്ങലയിട്ടത്? കുറുപ്പമ്മാവൻ? അതോ അമ്മ തന്നെയോ?

അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ ചിതയിൽ നിന്നുയരുന്ന പുകയ്ക്ക് തെറുപ്പുബീഡിയുടെ മണമായിരുന്നെന്ന് അനിരുദ്ധന് തോന്നി. ചിത പതിയെ ആ വീടിനുനേരേ വളരുന്നുണ്ടെന്നും.

------------------------------

ഈ കഥ എന്റെ ‘പോങ്ങുമ്മൂടന്‍’ എന്ന ബ്ലോഗില്‍ നിന്നും നീക്കം ചെയ്തതായിരുന്നു. ഇവിടെ കിടക്കട്ടെ!